ഡൽഹി: ജാർഖണ്ഡിലെ വിദ്യാർഥി സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് ചുവടുപിടിച്ചാണ് ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം തുടങ്ങിയത്. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ആവശ്യപ്പെട്ടായിരുന്നു മൂന്നാഴ്ചയിലധികം നീണ്ട പ്രതിഷേധമാണ് അവസാനിച്ചത്. കഴിഞ്ഞ മാസം 25 നാണ് റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും, മുൻ പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
ചർച്ചകൾ ആവർത്തിച്ചു നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. വിദ്യാർത്ഥി നേതാവായ ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
പിന്നാലെ സമരം കടുപ്പിച്ച വിദ്യാർഥികൾ നിയമസഭാ മാർച്ച് നടത്തി. ഹേമന്ത് സോറന്റെയും, രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിച്ചു. സഖ്യകക്ഷികളിൽ നിന്നുവരെ എതിർപ്പ് ഉയർന്നതിന് പിന്നാലെ.സമരത്തിന്റെ 24 ആം നാൾ സിജിഎൽ അടക്കം ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കി.
അതിനിടെ, പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി പരീക്ഷ പാസായവരും രംഗത്തെത്തി. ഇന്ത്യാ സഖ്യം ഭരിക്കുന്ന ജാർഖണ്ഡിലെ സമരം ബിജെപി രാഷ്ട്രീയ ആയുധമാക്കവേയാണ് സർക്കാരിന്റെ നിർണായക തീരുമാനം.